സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിവസം തന്നെ ഫലം കണ്ടു തുടങ്ങിയതായി വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാ വാട്ടിന്റെ കുറവാണ് ഉണ്ടായത്.
5,800 മെഗാ വാട്ട് ആയിരുന്ന ഉപയോഗം ഇന്നലെ 5,600 മെഗാ വാട്ട് ആയി കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനും ആണ് സർക്കാർ ശ്രമിക്കുന്നത് എന്നും അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുത മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പീക്ക് ലോഡ് ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി ലോഡ് കൂടുന്ന മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി സംസ്ഥാനത്ത് ഒട്ടാകെയുള്ള വൈദ്യുതി വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് നിലവിലെ ക്രമീകരണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
സംസ്ഥാനത്തെ 5,854 മെഗാവാട്ട് ആയിരുന്നു വൈദ്യുതിയുടെ പീക്ക് ലോഡ് ആവശ്യകത. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ചരിത്രത്തിൽ ആദ്യമായി 11.41852 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതി നിയന്ത്രണം പ്രാദേശികമായി ഏർപ്പെടുത്തി രണ്ടുദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം സർക്കാറിന് വീണ്ടും കെഎസ്ഇബി റിപ്പോർട്ട് സമർപ്പിക്കും.
6000 മെഗാവാട്ടിൽ യഥാർത്ഥത്തിൽ വൈദ്യുതി ആവശ്യം എത്തിയെന്നും പ്രാദേശിക നിയന്ത്രണം മൂലം ഉപഭോഗം 5,854 മെഗാ വാട്ടിൽ നിന്നെന്നും അധികൃതർ അറിയിച്ചു. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള രാത്രി സമയത്താണ് നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാ കൂടാതെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പകൽ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക