കോവിഡ് ബാധിച്ച് മുംബൈയിലെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത് അധികൃതരെ ആശങ്കയിലാക്കുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികള്‍ക്കു കാവസാക്കി ലക്ഷണം കണ്ടിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ മാസമാണു സമാനമായ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്.
ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണ് കാവസാക്കിയുടെ പ്രധാന സൂചന. കണ്ണുകളില്‍ ചുവപ്പും തളര്‍ച്ചയും വയറിളക്കവും ഉണ്ടാകും. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.
പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം (പിഎംഐഎസ്) എന്നതാണ് ഈ രോഗവാസ്ഥ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മുംബൈയില്‍ പിഎംഐഎസ് ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ചിരുന്നു.
ഇതില്‍ ഒരാള്‍ക്കു കോവിഡും കാന്‍സറും ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണു വാഡിയ ആശുപത്രിയിലെത്തിച്ചതെന്നും ആറു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശകുന്തള പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക