ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനങ്ങളെക്കുറിച്ചു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ഒരു കോവിഡ് രോഗി മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. ഝാന്‍സി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് രോഗി 52 സെക്കന്‍ഡ് വിഡിയോ ചിത്രീകരിച്ചത്. രോഗിയുടെ മരണശേഷമാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി
തിങ്കളാഴ്ചയാണ് ഝാന്‍സി മെഡിക്കല്‍ കോളജില്‍ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. രോഗി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതു വിഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടിട്ടുമുണ്ട്. ”ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല. വല്ലാതെ തോന്നുന്നു. വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് എന്നെ മാറ്റണം.
ഇവിടെ ഒരു വിധത്തിലുള്ള പരിചരണവും ഇല്ല. യാതൊരു സംവിധാനങ്ങളുമില്ല. കടുത്ത അനാസ്ഥയാണ്.”- രോഗി പറയുന്നതു വിഡിയോയില്‍ കേള്‍ക്കാം. തലസ്ഥാനമായ ലക്നൗവില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഝാന്‍സി മെഡിക്കല്‍ കോളജ്. ആശുപത്രിയിലെ ദുരവസ്ഥയും വിഡിയോയിലുണ്ട്.
വിഡിയോ ഷൂട്ട് ചെയ്ത് എത്രസമയത്തിനുള്ളില്‍ രോഗി മരിച്ചുവെന്നതില്‍ വ്യക്തതയില്ല. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും കോവിഡ് ബാധിച്ച് മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ തയാറായില്ല. യുപിയിലെ സര്‍ക്കാര്‍ കോവിഡ് സെന്ററുകള്‍ക്കെതിരെ വലിയ പരാതിയാണ് ഉയരുന്നത്. പ്രയാഗ്രാജില് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗി 24 മണിക്കൂറിനുള്ളില്‍ പുറത്തുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
ഞായറാഴ്ച വൈകിട്ട് ഇയാളുടെ മൃതദേഹം ആശുപത്രിക്കു സമീപത്തുള്ള കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തി. പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണു രോഗി മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച ഇയാള്‍ ബന്ധുക്കളെ വിളിച്ച് ചികിത്സയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു. ആരും സഹായത്തിനില്ലെന്നും രോഗി അറിയിച്ചിരുന്നു. പിന്നീടാണ് ഇയാളെ മരിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക