ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്. കേസിലെ നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ എന്‍ഐഎ പരിശോധിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. യുഎഇയിലേക്ക് വിമാനസര്‍വീസ് പുന:സ്ഥാപിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്.
യുഎഇ അറ്റാഷെയുമായും കോണ്‍സല്‍ ജനറലുമായും ബന്ധപ്പെട്ട് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏത് തരത്തിലാണ് കേസില്‍ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണത്തിനായാണ് എന്‍ഐഎ യുഎഇയിലേക്ക് പുറപ്പെടുന്നത്.
ഒപ്പം ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും.
യുഎഇയില്‍ നയതന്ത്ര ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് ആരെല്ലാം, ഹവാല പണത്തിന്റെ വിതരണ ശൃംഖലയും ഇടപാടുകളും സംബന്ധിച്ച് എന്‍ഐഎ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ തന്നെ അവരെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണം എന്നാണ് എന്‍ഐഎ നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക