ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ കമാൻഡർമാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിര്‍ത്തിയില്‍ ദീര്‍ഘ കാലം തങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യ സൈനികരോട് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ചർച്ച വഴിമുട്ടിയത്.
മുൻപു നടന്ന ചർച്ചകളുടെ ഫലമായി ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ ചൈന പിൻമാറിയെങ്കിലും പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഡെപ്സാങ് എന്നിവിടങ്ങളിൽ അവർ ഇപ്പോഴും ഇന്ത്യൻ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് മേഖലയിൽ നിന്ന് പരസ്പരവും തുല്യവുമായ പിൻവാങ്ങൽ സാധ്യമല്ലെന്ന നിലപാട് ഇന്ത്യ ചൈനയെ അറിയിച്ചു.
ലേ ആസ്ഥാനമായുള്ള 14 സേനാ കോർ മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്, ചൈനയുടെ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിൽ അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഓഗസ്റ്റ് രണ്ടിനാണ് അഞ്ചാം വട്ട കൂടിക്കാഴ്ച നടത്തിയത്.
പാംഗോങ് തടാക മേഖലയിലെ ചൈനീസ് സാന്നിധ്യമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. ഇന്ത്യൻ സൈനികരും തുല്യ ദൂരത്തിലേക്ക് പിൻമാറണമെന്ന ചൈനയുടെ ആവശ്യം നീതികരിക്കാനാവുന്നതല്ലെന്നു ഇന്ത്യൻ സൈന്യം പ്രതികരിച്ചു. ചൈനയുടെ ആവശ്യം അംഗീകരിക്കുന്നത് ആത്മഹത്യാപരമാണെന്നും തുല്യദൂരത്തിലേക്കുള്ള പിൻമാറ്റം മേഖലയില്‍ നിയന്ത്രണ രേഖയെ കുറിച്ചുള്ള ചൈനീസ് നിലപാടിനെ അംഗീകരിക്കുന്നതാണെന്നുമാണ് ഇന്ത്യ നിലപാട് .
പിൻവാങ്ങിയാൽ ദീർഘകാലമായി തടാക തീരത്തുള്ള ഇന്ത്യൻ പോസ്റ്റുകൾ ഉപേക്ഷിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് തുല്യദൂരത്തിലുള്ള പിൻമാറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തത്. വ്യാപകമായി കടന്നുകയറിയ പാംഗോങ്ങിൽ നിന്നു പിൻമാറാൻ കൂട്ടാക്കാത്ത ചൈന, അവിടെ വൻതോതിൽ സേനാ സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തന്ത്രപ്രധാനമായ ഗ്രീൻ ടോപ് മേഖലയിൽ നിന്ന് പിൻവലിയാത്ത ചൈനയുടെ ദൂരുഹത നിറഞ്ഞ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകൾ ഫലം കാണാതെ പോകുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്തിനു മുൻപ് സംഘർഷം ലഘുകരിക്കണമെങ്കിൽ തർക്കത്തിനു പരിഹാരം കാണേണ്ടി വരും. കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചയിൽ ഈ നിർദേശം ഇന്ത്യ മുന്നോട്ടു വച്ചുവെങ്കിലും പിൻമാറാമെന്ന് പറയാതിരിക്കാനാണ് ചൈനീസ് മധ്യസ്ഥർ ശ്രമിച്ചത്.
പാംഗോങ്ങിൽ ഇന്ത്യൻ പ്രദേശം പിടിച്ചെടുക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണു കരസേനയുടെ വിലയിരുത്തൽ. ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും സേനാ പിൻമാറ്റം നടന്നുവെന്നു കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന പാംഗോങ്ങിൽ ഇനി പിൻമാറ്റം ആവശ്യമില്ലെന്നു വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ടുളളതാണ്. ഇന്ത്യൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിക്കു സമീപമുള്ള ഡെപ്സാങ്ങിലും ചൈന പ്രകോപനം തുടരുകയാണ്.
സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാനവാരം അതിർത്തിയിൽ നിലനിന്നിരുന്ന സ്ഥിതി പൂർണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ശക്തമായ പ്രതിരോധമൊരുക്കി അതിർത്തിയിൽ ദീർഘനാൾ നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങളാണു സേന നടത്തിയിരിക്കുന്നത്. ശൈത്യകാലത്ത് സേനാംഗങ്ങൾക്ക് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ, പ്രത്യേക ടെന്റുകൾ എന്നിവ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക