രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. രണ്ട് സർക്കാറുകളിലായി 2,271 ദിവസം പ്രധാനമന്ത്രി പദത്തിൽ എന്ന റെക്കോർഡ് മോദി ഇന്ന് പിന്നിട്ടു. പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏറ്റവുമധികം ദിവസങ്ങൾ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനവും ഇനി മോദിയുടെ പേരിലാകും. വാജ്പേയും നരേന്ദ്ര മോദിയുമല്ലാത്ത കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരിൽ ആർക്കും അഞ്ചുവർഷം പൂർണമായും ഓഫീസിൽ ഇരിക്കാൻ സാധിച്ചിട്ടില്ല.
2001 ഒക്ടോബർ മുതൽ 2014 മെയ് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ഈ പദവിയിലും ഏറ്റവും കൂടുതൽ നാൾ ഇരുന്ന വ്യക്തിയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യയാൾ എന്ന പ്രത്യേകതയും നരേന്ദ്രമോദിക്കുണ്ട്. 2014 മെയ് 26നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30-ന് രണ്ടാം തവണയും അദ്ദേഹം ചുമതയലേറ്റു. മൂന്ന് കാലയളവുകളിലായാണ് അടൽ ബിഹാരി വാജ്പെയ് പ്രധാനമന്ത്രിയായിരുന്നത്. ഇതിൽ പതിമൂന്ന് ദിവസം മാത്രം നീണ്ട 1996-ലെ കാലയളവും ഉൾപ്പെടും. 1998-ൽ വാജ്പെയ് നേതൃത്വം നൽകിയ സർക്കാർ അധികാരത്തിലേറിയെങ്കിലും 13 മാസമേ ദൈർഘ്യമുണ്ടായുള്ളൂ. 1999-ൽ മൂന്നാംതവണ അധികാരത്തിലേറിയ ശേഷമാണ് അദ്ദേഹത്തിന് അഞ്ചുവർഷം തികയ്ക്കാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക