യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയർവെയ്സിൽ കൊച്ചിയിൽനിന്ന് 15ന് പുലർച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയിൽ എത്തിയവരാണിവർ.
അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു തിരിച്ചയച്ചു. 30 പേർ ഇത്തിഹാദിലും 3 പേർ എയർ ഇന്ത്യാ എക്സ്പ്രസിലും അബുദാബിയിലേക്കു യാത്ര ചെയ്യേണ്ടവരായിരുന്നു.
അനുമതി ഇല്ലാത്തതിന്റെ പേരിൽ ശനിയാഴ്ച ഡൽഹിയിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ 110 പേർക്കും യാത്രാനുമതി നിഷേധിച്ചു. ഇതേകാരണം ചൂണ്ടിക്കാട്ടി അബുദാബിയിലെത്തിയ 15 പാക്കിസ്ഥാനികളെയും തിരിച്ചയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക