കൊവിഡ് ഒരിക്കല്‍ വന്നാൽ വീണ്ടും രോഗബാധയുണ്ടാകില്ലെന്നാണ് പൊതുവേ ധാരണ. എന്നാല്‍ രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നുവെന്ന് സ്ഥിരീകരിക്കുകയാണ് ദില്ലിയിലെ ഏതാനും ആശുപത്രികള്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം ആദ്യം ഇത്തരത്തില്‍ രണ്ടാമതായി കൊവിഡ് ബാധിച്ചെത്തിയ രണ്ട് രോഗികളാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ഇരുവരുടേയും രോഗം ഭേദമായി ഒന്നര മാസത്തിന് ശേഷമായിരുന്നു ഇത്. വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
കൊവിഡ് വന്ന് ഭേദമായി രണ്ട് മാസം തികഞ്ഞ ശേഷമാണ് വീണ്ടും രോഗം ബാധിച്ച് ഒരു ക്യാന്‍സര്‍ രോഗി ആകാശ് ഹെല്‍ത്ത്കെയറില്‍ ചികിത്സ തേടിയെത്തിയത്. രണ്ടാം വരവില്‍ രോഗത്തെ ചെറുത്തുനില്ക്കാന് കഴിയാഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
രാജ്യത്തിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു
സമാനമായ തരത്തില്‍ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും നഴ്സിന്റേയും കേസ് വിശദാംശങ്ങളും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഇരുവരും കൊവിഡ് രോഗത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മോചിതരായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീണ്ടും രോഗബാധയുണ്ടായി. ഇരുവരും വീണ്ടും രോഗത്തെ അതിജീവിച്ചു.
‘സാധാരണഗതിയില്‍ കൊവിഡ് വന്ന് ഭേദമായവരില്‍ ശരാശരി 40 ദിവസം വരെയെല്ലാം വൈറസ് ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വ്യക്തമാക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ രണ്ടാം തവണയും രോഗം പിടിപെടുന്നത് മുമ്പ് ബാധിച്ച അതേ ഘടനയിലുള്ള വൈറസിനാല്‍ തന്നെയാകണമെന്നില്ല. ഈ സംശയമാണ് ആരോഗ്യവിദഗ്ധരില്‍ ശക്തമായിട്ടുള്ളത്. ഇക്കാര്യം ഉറപ്പിക്കണമെങ്കില്‍ കൊറോണ വൈറസിന്റെ ജനിതക മാറ്റങ്ങള്‍ സംബന്ധിച്ച് നടന്നുവരുന്ന പഠനങ്ങളുടെ ഫലം കൂടി എത്തേണ്ടതുണ്ട്. എന്തായാലും ഒരിക്കല്‍ കൊവിഡ് വന്ന് ഭേദമായവരില്‍ വീണ്ടും രോഗം വരുന്നുവെന്നത് സ്ഥിരീകരിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക