രാഷ്ട്രീയ പാർടികൾക്ക് ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ഫണ്ട് ശേഖരിക്കാനുള്ള ഇലക്ടറൽ ബോണ്ട് സംവിധാനവും നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുമെന്നു ചൂണ്ടിക്കാണിച്ചു സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറയ്ക്ക് കത്ത് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാമെന്ന ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശയെ ഭൂരിപക്ഷം രാഷ്ട്രീയ പാർടികളും എതിർത്തത് സാങ്കേതികവിദ്യയുടെ പ്രാപ്യതക്കുറവ് മുൻനിർത്തിമാത്രമല്ല, വൻ സാമ്പത്തികച്ചെലവുകൂടി പരിഗണിച്ചാണെന്നും യെച്ചൂരി പറഞ്ഞു.
മുപ്പത്തിരണ്ട് ലക്ഷം വാട്സാപ് ഗ്രൂപ്പുകളുടെ ശൃംഖലവഴി ഏതുസന്ദേശവും മണിക്കൂറുകൾകൊണ്ട് രാജ്യമാകെ പ്രചരിപ്പിക്കാൻ ബിജെപിക്ക് കഴിയുമെന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അമിത് ഷാ പരസ്യമായി പറഞ്ഞു. ഏറ്റവും കൂടുതൽ വ്യാജവാർത്തകൾ നിർമിക്കപ്പെടുന്നത് ഇന്ത്യയിലാണെന്ന് രാജ്യാന്തര വസ്തുത അന്വേഷണ വെബ്സൈറ്റ് വെളിപ്പെടുത്തി. 72,000 എൽഇഡി ടിവി സ്ക്രീൻ സ്ഥാപിച്ച് അമിത് ഷായുടെ പ്രസംഗം എത്തിച്ചാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. 60 ഓൺലൈൻ റാലി നടത്തി. ബൂത്തിന് ഒന്നുവീതം 72,000 വാട്സാപ് ഗ്രൂപ്പുകളുടെ പ്രവർത്തനം 9500 ഐടിസെൽ ചുമതലക്കാർ നിയന്ത്രിക്കുന്നു. ഇതിൽ 50,000 ഗ്രൂപ്പ് സ്ഥാപിച്ചത് രണ്ട് മാസത്തിനുള്ളിലാണ്. ഈ സംവിധാനത്തിന് വേണ്ടിവരുന്ന ചെലവ് അമ്പരപ്പിക്കുന്നതാണ്.
ഇലക്ടറൽ ബോണ്ടുകൾവഴി ബിജെപിക്കും ഇതര രാഷ്ടീയപാർടികൾ എല്ലാവർക്കുംകൂടിയും ലഭിക്കുന്ന സംഭാവനകൾ തമ്മിലുള്ള വ്യത്യാസം പതിന്മടങ്ങായി വർധിക്കുകയാണ്.യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക