ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് വ്യത്യസ്തമായ ഓണക്കാലം. ആഘോഷ പരിപാടികളും യാത്രകളും ഒക്കെയായി ഓണനാളുകളും അവധിക്കാലവും ആഘോഷിച്ചിരുന്ന മലയാളിയുടെ ഇത്തവണത്തെ ഓണം വീടുകളിലൊതുങ്ങും എന്നതാണ് പ്രത്യേകത.
അത്തം പിറന്നാൽ വസ്ത്രങ്ങളും ഓണസദ്യയ്ക്കുള്ള സാധനങ്ങളും വാങ്ങാനായി കടകളിലും പൊതുമാർക്കറ്റുകളിലും തിക്കിത്തിരക്കുന്ന പതിവ് ശീലങ്ങൾക്ക് ഇത്തവണ കുറച്ചെങ്കിലും മാറ്റമുണ്ടാകാനാണ് സാധ്യത. പൂക്കളമൊരുക്കാൻ വിലകൊടുത്ത് കടകളിൽ നിന്ന് പൂവുകൾ വാങ്ങിയിരുന്നവർ ഇത്തവണ വീട്ടിലെ പൂക്കൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
കഴിഞ്ഞ രണ്ട് വർഷവും നിനച്ചിരിക്കാതെ വന്ന പ്രളയമാണ് ഓണത്തിന്റെ നിറം കെടുത്തിയതെങ്കിൽ ഇത്തവണ കോവിഡാണ് വില്ലനായത്. കഴിഞ്ഞ രണ്ടു വർഷവും പ്രളയം നാശം വിതച്ച പ്രദേശങ്ങൾ ഒഴികെയുള്ളിടങ്ങളിൽ ഓണാഘോഷത്തിന് കാര്യമായ കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനാൽ എല്ലായിടത്തും ഒരേ അവസ്ഥയാണ്.
ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും നടത്തിവരുന്ന ഓണപ്പരിപാടികളും അത്തപ്പൂക്കളങ്ങളും ഇത്തവണ ഇല്ല. പൊതുസ്ഥലങ്ങളിൽ ഓണ സദ്യ നടത്തുന്നതിന് വിലക്കുണ്ട്. പൂക്കൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണസദ്യയും പൂക്കളവും ആഘോഷവുമൊക്കെ വീടുകളിൽ ഒതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക