ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുകയാണ്. യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നതെങ്കിലും ദിഷയുടെയും സുശാന്തിന്റെയും മരണങ്ങൾ തമ്മിൽ ബന്ധപ്പെടുത്തി നിരവധി സംശയങ്ങളാണ് ആരാധകർ അടക്കം ഉന്നയിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് മലഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 28കാരിയാ ദിഷ ജീവനൊടുക്കിയത്. അപകടമരണമെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയര്‍ന്ന സാഹചര്യത്തിൽ താരത്തിന്റെ മുൻ മാനേജരുടെ മരണവും സംശയങ്ങള്‍ ഉയർത്തുകയായിരുന്നു.
മുംബൈ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ദിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാർഥ വിവരങ്ങൾ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാൽ സംശയങ്ങൾ ശക്തമാക്കുന്ന തരത്തിലാണ് ഇപ്പോഴെത്തുന്ന പുതിയ റിപ്പോർട്ടുകൾ. ദിഷയുടെ മരണശേഷവും മൊബൈൽ ഫോൺ പ്രവർത്തനക്ഷമമായിരുന്നു എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.
ദിഷയുടെ മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെയെങ്കിലും സംഭവസ്ഥലത്തു നിന്നും മൊബൈൽ കണ്ടെടുക്കനായിരുന്നില്ല എന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് മൊബൈൽ കണ്ടെടുത്ത് അന്വേഷണത്തിന്റെ ഭാഗമായി സ്വിച്ച് ഓൺ ചെയ്തിരുന്നു അപ്പോഴാണ് മരണം നടന്ന് ഒൻപത് ദിവസം വരെ ഫോണിൽ ഇന്റർനെറ്റ് ഉപയോഗം നടന്നിരുന്നുവെന്ന് വ്യക്തമായത്.
ഇതോടെ കൂടി ദിഷയുടെ മരണത്തിലും ദുരൂഹത ഉണ്ടെന്ന ആരോപണം കൂടുതൽ ശക്തമായിരിക്കുകയാണ്. നിലവിൽ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ മരണവുമായി ബന്ധപ്പെടുത്തി കൂടി അന്വേഷണം നടത്തണമെന്നാണ് മുഖ്യ ആവശ്യം.
ദിഷയുടെ മരണം നടന്ന് ആറ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സുശാന്തിനെയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ വിവാദങ്ങൾ ഉയർത്തിയ മരണത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക