കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിളിച്ച വെര്‍ച്വല്‍ യോഗം പുരോഗമിച്ചികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ യോഗം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയവും നീറ്റ് വിഷയവുമാണ് യോഗത്തില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്.
മമത ബാനര്‍ജി, ഉദ്ദവ് താക്കറെ ,ഹേമന്ദ് സോറന് എന്നിവരെക്കൂടി യോഗത്തിലേക്ക് സോണിയ വിളിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിലും ജാര്‍ഖണ്ഡ് സര്‍ക്കാരിലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണമായും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ്.
പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നു എന്നത് വളരെ സുപ്രധാനമായ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ ചുവടുകള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതിന്റെ ചവിട്ടുപടിയായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.
കാരണം, കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞാണ് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി ഉണ്ടാക്കി മമത ബാനര്‍ജി പുറത്തുപോയത്. പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങളിലേയും ധനകാര്യമന്ത്രിമാര്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ഭാഗമാണ്.ജി.എസ്.ടി നഷ്ടപരിഹാരമായി 14 ശതമാനം ഗ്രാന്റ് കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷത്തുള്ള മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബുധനാഴ്ച സോണിയാ ഗന്ധി യോഗം ചേരുമെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന വിവരങ്ങള്‍.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ സോണിയ സ്വീകരിക്കുന്ന സുപ്രധാന നീക്കമായിരിക്കും ഇത്. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്വെച്ച് സോണിയാ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തീരുമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക