കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വർണ വില.
എന്നാൽ, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിൽ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരിൽ തന്നെ ജസ്റ്റിൻ പാലത്തറ പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് വെള്ളിയാഴ്ച 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്.
ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികൾ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി.
സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. അതേസമയം, ബോർഡ് റേറ്റിനെക്കാൾ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എ.കെ.ജി.എസ്.എം.എ. വ്യാപാരികൾ സ്വർണം വിറ്റത്.
കെ.ജി.എസ്.ഡി.എ.യിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാൽ തങ്ങൾക്ക് കിട്ടേണ്ടുന്ന ലാഭത്തിൽ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്ന് ജസ്റ്റിൻ പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിർണയത്തിൽ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി.
നികുതി വെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികൾ വില്പന നടത്തുന്നതെന്നാണ് എ.കെ.ജി.എസ്.എം.എ. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ധാരാളമായി പഴയ സ്വർണത്തിന്റെ വില്പന നടക്കുന്നുണ്ട്.
ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണം കുറഞ്ഞ വിലയ്ക്ക് എടുക്കാനും നികുതി വെട്ടിപ്പിനുമാണ് ബോർഡ് റേറ്റിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു വിഭാഗം വ്യാപാരികൾ സ്വർണം വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പഴയ സ്വർണം വില കുറച്ച് വാങ്ങി സംസ്കരിച്ച് പുതിയ സ്വർണമാക്കി വിൽക്കാനും കഴിയും. അനധികൃതമായി ലഭിക്കുന്ന സ്വർണമല്ലെങ്കിൽ ഇത്ര വില കുറച്ച് വിൽക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും എ.കെ.ജി.എസ്.എം.എ. ആവശ്യപ്പെട്ടു.
കേരള ജൂവലേഴ്സ് ഫെഡറേഷനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. പഴയ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതായ ന്യായവില ബോർഡ് റേറ്റ് കുറച്ച് നിർണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സർക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികൾ കൈക്കൊള്ളുന്നതെന്നും കേരള ജൂവലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക