തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കേണ്ടത്. കടകളില്‍ പ്രവേശിപ്പിക്കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്.
ഉപഭോക്താക്കള്‍ക്ക് കാത്തുനില്ക്കാന് കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈന്‍ മാര്‍ക്ക് ചെയ്യുകയോ വേണം. കടകളില്‍ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പോലീസ് ഇക്കാര്യം ഉറപ്പാക്കും. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല. ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടംകൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ന്മെന്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക