ചികിത്സയ്ക്കെത്തിയ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അകിങ്കം അച്ചാബൽ പ്രദേശത്ത് നിന്നാണ് വ്യാജ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്കിംഗം നിവാസിയായ അഷ്റഫ് മിറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രദേശത്തെ പ്രധാന വൈദ്യനായാണ് അഷ്റഫ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാൾ ഒരു വ്യാജ വൈദ്യനാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഏറെക്കാലമായി ചികിത്സയ്ക്കായി അഷ്റഫിനെ സമീപിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്. ഭയം കാരണം പെൺകുട്ടികൾ ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല.
എന്നാൽ അടുത്തിടെയാണ് അഷ്റഫ് സ്ഥിരമായി പെൺകുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെയാണ് അവർ ഇക്കാര്യം വീട്ടിൽ പറഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയും അഷ്റഫിനെ പിടികൂടുകയുമായിരുന്നു.
ചികിത്സയുടെ പേരിൽ അഷ്റഫ് ഏറെക്കാലമായി തന്റെ മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ലഭിച്ചതോടെ അഷ്റഫിനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ എസ്എച്ച്ഒ അച്ചാബലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
മറ്റ് നിരവധി പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതായി വിവരമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക