പേരിനൊപ്പമുള്ള പിഷാരടിയെന്ന ജാതിവാലിനെ കുറിച്ച് സംവിധായകനും മിമിക്രി താരവുമായ രമേഷ് പിഷാരടി. നേരത്തെ പേരിനൊപ്പം പിഷാരടിയെന്ന് ചേര്ത്തിട്ടുണ്ടായിരുന്നില്ലെന്നും എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ പിഷാരടിയെന്ന ജാതിപ്പേര് പേരിനൊപ്പം ചേര്‍ക്കേണ്ടി വന്നതാണെന്നുമാണ് താരം പറയുന്നത്. മനോരമ ന്യൂസിന്റെ നേരെചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസറ്റില്‍ പേര് കൊടുത്ത് ‘പിഷാരടി’ ആയ കഥയാണ് ഇദ്ദേഹം അഭിമുഖത്തിനിടെ പറയുന്നത്. പിഷാരടിയെന്ന ജാതിപ്പേര് പേരിനൊപ്പം ഉണ്ടായതുകൊണ്ട് ഒരു ക്യൂവിലും ആരും ഒന്നു മുന്നോട്ട് കയറി നിന്നോ എന്ന് പറഞ്ഞിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു.
‘ഉയര്‍ന്ന ജാതിയായതുകൊണ്ട് പേരിനൊപ്പം പിഷാരടി എന്ന് മനപൂര്‍വം ചേര്‍ത്തതാണെന്ന് പറയുന്നവരുണ്ട്. പിഷാരടി എന്നത് പേരിനൊപ്പം ഉണ്ടായിരുന്നതുകൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ’ എന്ന ചോദ്യത്തിന് പിഷാരടിയുടെ പ്രതികരണം ഇങ്ങനെ.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ; അമാനുഷിക കഥാപാത്രമായി ടൊവിനോ!
‘സത്യത്തില്‍ എന്റെ പേര് രമേഷ് ടി.വി എന്നായിരുന്നു. പേരില്‍ പിഷാരടി എന്ന് ഇല്ലായിരുന്നു. എന്റെ ആദ്യത്തെ മൂന്ന് പാസ്സ്പോര്‍ട്ടിലും രമേഷ് ടി.വി എന്ന് തന്നെയാണ്. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ ഞാന്‍ വെജിറ്റേറിയനാണ്. പിന്നീട് സലീം കുമാര്‍ ചേട്ടന്റെ ട്രൂപ്പില്‍ എത്തിയപ്പോള്‍, എനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം വേണമെന്നും ഞാനൊരു പിഷാരടിയാണെന്നും പറഞ്ഞിരുന്നു.
രാവിലെ റിഹേഴ്സല്‍ ക്യാമ്പില്‍ ഭക്ഷണം വാങ്ങിക്കാന്‍ പോകുന്ന ആളിനോട് സലീമേട്ടന്റെ ഭാര്യ ആ പിഷാരടിക്ക് തിന്നാന്‍ എന്തെങ്കിലും മേടിക്കണേ എന്ന് പറയും.അതുമാത്രമല്ല അന്ന് രമേഷ് കുറുമശേരി എന്ന് പറയുന്ന ആള് മിമിക്രിയില്‍ സജീവമായി നില്‍ക്കുന്നുണ്ട്.
എന്റെ അച്ഛന്റെ നാട് കണ്ണൂരാണ്. അമ്മ പാലക്കാട്. ഞാന്‍ ജനിച്ചുവളര്‍ന്നത് വെള്ളൂരാണ്. ഇപ്പോള്‍ താമസിക്കുന്നത് തൃപ്പൂണിത്തുറയില്‍. ഏതെങ്കിലും ഒരു സ്ഥലപ്പേര് എന്റെ പേരിനൊപ്പം ഇടാന്‍ പറ്റില്ല. ഞാന്‍ ഒരു ട്രൂപ്പിലും ഉണ്ടായിട്ടില്ല.
പച്ചക്കറി തീറ്റ അന്ന് കുറച്ചു സംഭവം ആയപ്പോള്‍ രമേഷ് എന്ന് പറയുന്നവര്‍ പലരും എന്റെ ഐഡന്റിന്റിയായി പിഷാരടി എന്ന് പറയാന്‍ തുടങ്ങി.
വിദേശത്തൊക്കെ പരിപാടിക്ക് പോകുമ്പോള്‍, ‘ ഒന്നുപറഞ്ഞിരുന്നെങ്കില് തരാമായിരുന്നു. ആരും പറഞ്ഞില്ല കേട്ടോ അതുകൊണ്ട് വെജിറ്റേറിയന്‍ ഒന്നും വെച്ചില്ല എന്ന് പറയും. അങ്ങനെ എനിക്കിത് കിട്ടാതായി. ഫ്ളൈറ്റില്‍ പോലും ഇത് ബുക്ക് ചെയ്യാതായപ്പോള്‍, ഈ പിഷാരടി എന്നുള്ളത് അതിനിടെ പോപ്പുലറായി. അതിന്റെ കൂട്ടത്തില്‍ എനിക്ക് ചെക്കുകളൊക്കെ രമേഷ് പിഷാരടി എന്ന് എഴുതി തരാന്‍ തുടങ്ങിയതോടെ കത്ത് വെച്ച് ഈ ചെക്ക് ബാങ്കില്‍ കൊടുക്കേണ്ടി വന്നപ്പോള്‍ ഗസറ്റില്‍ പേര് കൊടുത്തിട്ട് ഞാന്‍ രമേഷ് പിഷാരടി എന്നാക്കി.
ഒരു ക്യൂ നില്ക്കുന്നതിനകത്തും ഒരാളും നീ മുന്നോട്ടു കേറി നിന്നോ എന്ന് നാളിതുവരെ പറഞ്ഞിട്ടില്ല. ജാതിവാലിനെ ആള്ക്കാര് പ്രിവിലേജിന്റെ ജാതിവാല് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അച്ഛന് 18 വയസില്‍ കഷ്ടപ്പാട് സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഒളിച്ചോടിയ ആളാണ്. ഒളിച്ചോടിയിട്ട് എയര്‍ഫോഴ്സില്‍ കയറി. 42 വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ ജോലി ചെയ്തിട്ടാണ് പുള്ളി ഞങ്ങള്‍ അഞ്ച് മക്കളേയും പഠിപ്പിച്ചതെല്ലാം.
ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് പുള്ളിക്ക് തന്നെ ഒരിക്കല്‍ തോന്നിയിട്ടുണ്ടാകും അതുകൊണ്ട് ഞങ്ങള്‍ അഞ്ച് മക്കളുടേയും പേരില്‍ ഈ സാധനം ഇല്ല. ഇത് വന്ന് പെട്ടതാണ്. പിന്നെ മറ്റൊരു കാര്യം എന്റെ പേരില്‍ പിഷാരടി എന്നില്ലെന്ന് കരുതുക ഞാന്‍ വലിയ വര്‍ഗീയ വാദിയാണ്, എന്താണ് ഗുണം?
എന്റെ പേരില്‍ പിഷാരടി ഉണ്ട്, ഈ പേരും വെച്ചുകൊണ്ട് ഇന്ന് തിരിച്ചറിഞ്ഞ് ഞാന്‍ ഇറച്ചീം തിന്നും മീനും തിന്നും ഈ ലോകത്ത് കിട്ടുന്ന എല്ലാ സാധനോം ചെയ്യും. ഞാന്‍ വളരെ അഭിമാനത്തോടുകൂടി മീന്‍കച്ചോടം ചെയ്യുന്ന പിഷാരടിയാണ്. ഇത് എനിക്ക് വലിയൊരു ബാധ്യതയല്ല.
പക്ഷേ കേള്‍ക്കുന്ന പലരും ഇതൊരു ബാധ്യതയായി എടുക്കാറുണ്ട്.
ഒരു കാര്യം കൂടി പറയാം. ഇതിനൊരു പ്രശ്നം ഉണ്ട്. ഉദാഹരണത്തിന് ഞാനൊരു സിനിമയില്‍ ഒരാളെ കാസ്റ്റ് ചെയ്യുന്നു, ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ ഇയാള്‍ ഇതിന് പറ്റുന്ന ആളല്ലെന്ന് എനിക്ക് മനസിലാകുന്നു. ഞാന്‍ ഇയാളെ പറഞ്ഞുവിടുന്നു. ഇത് നടന്ന കാര്യമല്ല എങ്കിലും പറയുകയാണ്.
പൂര്‍ണമായും കലാപരമായ കാര്യം കൊണ്ടാണല്ലോ ഞാന്‍ പറഞ്ഞുവിട്ടത്. പക്ഷേ ഈ പറഞ്ഞുവിട്ട ആള് ഒരു സവര്‍ണനാണ് എന്നെ പറഞ്ഞുവിട്ടതെന്ന് വെറുതെ ഫേസ്ബുക്കിലെഴുതി വിട്ടാല്‍ ഇടംവലം നോക്കാതെ ഒരു പത്തുനാല്‍പ്പതിനായിരം പേര് പൊങ്കാലയെന്ന പേരില്‍ എന്റെ പേജിലേക്ക് വരികയും എന്നെ ചീത്തവിളിക്കുകയും ചെയ്യും. ഇതിന്റെ സത്യം മറ്റൊന്നാണ്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും.
പിന്നെ മറ്റൊരു കാര്യം പിഷാരടി എന്നത് ജാതിയാണെന്ന് പോലും പലര്‍ക്കും അറിയില്ല. ആകെ പത്ത് പന്ത്രണ്ടായിരം പേരേ ഈ പിഷാരടിമാരായിട്ട് ലോകത്തുള്ളൂ. ഗവര്‍മെന്റ് ഈ കടുവകളെ സംരക്ഷിക്കുന്നതുപോലെ ഒരു പ്രത്യേക പദ്ധതിയിട്ട് സംരക്ഷിച്ചാല്‍ ഇതിവിടെ കാണും. അല്ലെങ്കില്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹോമാസാപ്പിയന്സായി പിഷാരിടിമാര് മാറും.
പിഷാരടി സ്ഥലപ്പേരാണെന്ന് വരെ കരുതുന്നവരുണ്ടെന്നും രമേഷ് എന്ന വാക്കുപോലെ ഒരു വാക്കായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക