ചൈനയിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിനികൾക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. സതേൺ ചൈനയിലെ ഗുവാങ്സി യൂണിവേഴ്സിറ്റിയുടെ സുരക്ഷാ ഗൈഡ് ആണ് ലിംഗ വിവേചനം എന്ന പേരിൽ വിവാദത്തിലായത്. സാമൂഹികമായി യാഥാസ്ഥിതിക നിലപാടുകളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. എങ്കിലും യൂണിവേഴ്സിറ്റിയുടെ ഇത്തരമൊരു ഗൈഡ് ലൈൻ സോഷ്യൽ മീഡിയയിൽ വിമർശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ശരീരഭാഗങ്ങൾ ഒരുപാട് പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ക്യാമ്പസിനുള്ളിൽ പാടില്ലെന്നാണ് മുഖ്യനിർദേശം.
ആളുകളിൽ പ്രലോഭനം ഉണ്ടാക്കുന്നത് തടയാനാണിതെന്നാണ് വാദം. ‘ഇറക്കം കുറഞ്ഞതോ ശരീരഭാഗങ്ങൾ ഒരുപാട് പ്രകടമാകുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, ആളുകളിൽ പ്രലോഭനം ഉണ്ടാകാതിരിക്കുന്നതിനായി കഴുത്തിറക്കം കൂടിയ, ഇടുപ്പും മുതുകും കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം’ എന്നാണ് നിർദേശം.
‘നടക്കുന്നതിന് നിയന്ത്രണം വരുത്തുന്ന തരത്തിലുള്ള ഹൈ ഹീൽസ് ചെരിപ്പുകളും ചില അവസരങ്ങളിൽ അനുയോജ്യമല്ല. അതും ഒഴിവാക്കണം.. ഇതിന് പുറമെ തനിയെ പുറത്തു പോകുന്നതും പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യൂണിവേഴ്സിറ്റിയുടെ ഈ ഗൈഡ് ലൈൻ ഓൺലൈനിൽ പ്രചരിച്ചത്. പിന്നാലെ തന്നെ നിരവധി ആളുകൾ യൂണിവേഴ്സിറ്റിക്കെതിരെ രംഗത്തെത്തി. ലൈംഗിക അതിക്രമങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന് പറഞ്ഞു വയ്ക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണിതെന്നാണ് മുഖ്യ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക