ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും.
മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിരുന്നു. 45 വർഷത്തിനിടയിലെ സങ്കീർണ സാഹചര്യമാണ് ഇന്ത്യ- ചൈന അതിർത്തിയിൽ. റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗർ കുന്നുകള്‍ എന്നീവിടങ്ങളില് ഇരു സേനകളും അടുത്തടുത്താണ്.
മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിർത്തത്. പാങ്കോങ്സോ തീരത്ത് ഇന്ത്യന്‍ സൈനികർക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കമാണ്ടർതല ചർച്ചയും ഉടന്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക