തമിഴ്നാട് തെങ്കാശിയിലെ ശങ്കരൻ കോവിലിലാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പാതി കത്തിയ ശരീരം പ്രദേശവാസികളാണ് കണ്ടെത്തിയത്.
പുലർച്ചെ നാല് മണിക്ക് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകളാണ് തീ ആളി കത്തുന്നത് കണ്ടത്. തുടർന്ന് തീ കെടുത്താൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് നായയുമായി എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം വെളിച്ചത്താകുന്നത്.
സംഭവ സ്ഥലത്തു നിന്നും 300 മീറ്റർ അകലെയുള്ള 22 കാരിയുടെ വീട്ടിലേക്കാണ് പോലീസ് നായ ഓടിയത്. കുഞ്ഞ് മരണപ്പെട്ടതിനെത്തുടർന്നാണ് അഗ്നിക്കിരയാക്കിയത് എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ചോദ്യംചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
ശങ്കര ഗോമതി എന്ന യുവതിയും ശങ്കർ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭിണിയായി. ബുധനാഴ്ച രണ്ടുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് മുത്തശ്ശി ഇന്ദിര കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് സമീപത്തെ സിനിമാ തിയേറ്ററിനടുത്ത് എത്തുകയും കൃത്യം നിർവ്വഹിക്കുകയുമായിരുന്നു. പ്രസവത്തെത്തുടർന്ന് അവശയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിരയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക