അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗികാരോപണക്കേസിൽ സംവിധായകനൊപ്പം ശക്തമായി നിലയുറപ്പിച്ച ബോളിവുഡ് താരങ്ങളിൽ ഒരാളാണ് നടി തപ്സി പന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അനുരാഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കും എന്നാണ് തപ്സിയുടെ വാക്കുകൾ.
‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്സി പറഞ്ഞു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് അനുരാഗ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായാണ് നടി പായൽ ഘോഷ് രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്ന് പ്രതികരിച്ച് തപ്സി പിന്തുണയറിയിച്ചത്.
അന്വേഷണത്തിന് അവസാനമില്ലെങ്കിൽ എങ്ങനെയാണ് മീടു മൂവ്മെന്റ് നിലനിൽക്കുക എന്നാണ് തപ്സി സംശയിക്കുന്നത്. വർഷങ്ങളോളം അമർച്ചചെയ്യപ്പെട്ടതിനൊടുവിൽ നേടിയെടുത്ത ഈ വീര്യത്തിന്റെ പ്രയോജനം യഥാർത്ഥ ഇരകൾക്ക് ലഭിക്കുന്നതെങ്ങനെയെന്നും തപ്സി ചോദിക്കുന്നു. മീടു അവതാളത്തിലാക്കുന്ന പ്രവൃത്തി തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.
പായലിന്റെ പ്രസ്താവന #Metoo ക്യാംപെയ്നുമായി ബന്ധപ്പെട്ട് മുൻപ് പറഞ്ഞ നിലപാടുകൾക്കെതിരാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ആരോപണത്തോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക