ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ലഹരിമരുന്നു കേസിനിടെ സമാനമായ ആരോപണം ക്രിക്കറ്റിലേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായി നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് വെളിപ്പെടുത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരത്തിനുശേഷം നടന്ന ആഘോഷ പാർട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണു വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഷെർലിൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. അതേസമയം, ഏത് സീസണിലെ മത്സരമാണെന്ന് അവർ വ്യക്തമാക്കിയില്ല.
സംഭവത്തെക്കുറിച്ച് ഷെർലിൻ പറയുന്നത് ഇങ്ങനെ: ‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാൻ ഒരിക്കൽ ഞാൻ കൊൽക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാർട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാർട്ടിയിൽ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാർട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമിൽ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു ഞാൻ അവിടെ കണ്ടത്. താരങ്ങളുടെ ഭാര്യമാർ വാഷ്റൂം ഏരിയയിൽനിന്ന് കൊക്കെയ്ൻ ഉപയോഗിക്കുകയായിരുന്നു.’’ – ഷെർലിൻ വെളിപ്പെടുത്തി.
‘‘അവർ എന്നെ നോക്കി ചിരിച്ചു, ഞാൻ തിരിച്ചും ചിരിച്ചു. രംഗം പന്തിയല്ലെന്ന് മനസ്സിലായ ഉടനെ ഞാൻ പുറത്തേക്കു പോയി. ഇത്തരം ലഹരിമരുന്നു പാർട്ടികൾ തുടർച്ചയായി നടക്കാറുണ്ട്. പുരുഷൻമാരുടെ വാഷ്റൂമിൽ പോയാലും ഇതൊക്കെ തന്നെയാണു നടക്കുന്നതെന്ന് ഉറപ്പാണ്.’’– ഷെർലിൻ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക