തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. കൊലപാതകം ഇയാൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് പ്രതി ഉണ്ണികൃഷ്ണനും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് യുവതി ഗർഭിണിയാകുകയും അതിൽ പൊലീസ് ഇടപെടൽ ഉണ്ടാകുകയും ചെയ്തിരുന്നു. വിവാഹിതരായ ശേഷം ഉണ്ണികൃഷ്ണന് ഭാര്യയിൽ സംശയം ഉണ്ടായിരുന്നതായും കുടുംബ വഴക്ക് പതിവായിരുന്നുവെന്നും പറയപ്പെടുന്നു.
സ്ഥിരമായ വഴക്കാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണ എന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് കൊലപാതകം നടത്തിയത്.
ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പോലീസിൽ പരാതിപ്പെട്ട അന്വേഷണത്തിലാണ് സത്യങ്ങൾ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക