ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 46 റണ്‍സിന്റെ അനായാസ ജയം. ഡല്‍ഹി ഉയര്‍ത്തിയ 185 റൺസ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 138 റണ്‍സിന് ഓള് ഔട്ട് ആയി. ഇതോടെ ആറു കളികളില്‍ നിന്നും അഞ്ചുജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
രാജസ്ഥാന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്ക്കൊന്നും തിളങ്ങാനായില്ല. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറെ അശ്വിന് പുറത്താക്കി. ഓപ്പണറായി ഇറങ്ങിയ യുവതാരം സ്മിത്ത് ജയ്സ്വാളിനൊപ്പം സ്റ്റീവ് സ്മിത്ത് മികച്ച കൂട്ടുകെട്ടുമായി മുന്നേറി. ഇരുവരും ചേർന്ന് 41 റണ്‍സ് സ്കോർഹോർഡിൽ ചേർത്തെങ്കിലും 24 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ആന്റിച്ച് നോര്‍ഹെ അത് പൊളിച്ചു.
നാലാമനായിറങ്ങിയ മലയാളി താരം സഞ്ജു സാസംണും തിളങ്ങാനായില്ല. അഞ്ചുറണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. 38 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. രാജസ്ഥാന് വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഡല്‍ഹിയ്ക്കായി റബാദ മൂന്നു വിക്കറ്റുകള്‍ നേടി.
അശ്വിന്, സ്റ്റോയിനിസ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും നോര്‍ഹെ, ഹര്‍ഷല്‍ പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത് ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക