കണ്ണൂർ: ഹൈടെക്കായി ജില്ലയിലെ 1514 പൊതുവിദ്യാലയങ്ങള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1514 സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളില്‍ പൂര്‍ത്തിയായി.
സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള 1173 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 341 ഉം ഉള്‍പ്പെടെ മൊത്തം 1514 സ്കൂളുകള്‍ ഹൈടെക്കായി. 32992 ഐടി ഉപകരണങ്ങളാണ് സജ്ജീകരിച്ചത്. ഇതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) 10325 ലാപ്ടോപ്പ്, 6120 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8840 യുഎസ്ബി സ്പീക്കര്‍, 3558 മൗണ്ടിംഗ് അക്സസറീസ്, 2792 സ്ക്രീന്‍, 334 ഡിഎസ്എല്‍ആര്‍ ക്യാമറ, 341 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 341 എച്ച്ഡി വെബ് കാം, 341 ടെലിവിഷനുകള്‍ എന്നിവ സജ്ജീകരിച്ചു. 1287 സ്കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി.
ജില്ലയില്‍ 148ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളിലായി 8246 അംഗങ്ങളുണ്ട്. 16562 അധ്യാപകര്‍ പ്രത്യേക ഐടി പരിശീലനം നേടി.പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 49.32 കോടിയും പ്രാദേശിക തലത്തില്‍ സമാഹരിച്ച 14.62 കോടിയും ഉള്‍പ്പെടെ 63.94 കോടി രൂപ ചെലവഴിച്ചു.
മികവുറ്റ കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കി ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ്. കമ്പ്യൂട്ടര്‍ ലാബ്, ഹൈടെക് ക്ലാസുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ലൈബ്രറികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ആധുനിക അടുക്കളകള്‍ തുടങ്ങി ലോകത്ത എവിടെയുമുള്ള മികച്ച സ്കൂളുകളോടും കിടപിടിക്കുന്നവയായി ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിത്തുടങ്ങി.
നിലവില്‍ എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ്മുറികളെയും സാങ്കേതികവിദ്യാ സൗഹൃദങ്ങളാക്കി മാറ്റിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക