സര്‍ക്കാരിന്റെ മുന്‍കൈയില്‍ പൊതു വിദ്യാഭ്യാസ മേഖലയെ എങ്ങനെ സവിശേഷമായ ഒരു ജനകീയ മേഖലയാക്കി മാറ്റാമെന്ന മാതൃക ലോകത്തിന് കാട്ടിക്കൊടുക്കാന്‍ കേരളത്തിന്സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജില്ലയിലെ ഹൈടെക് സ്കൂള്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള വികസന പദ്ധതികളുടെ ഏറ്റവും വലിയ മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ സമാനതകളില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായത്. ഇത് പൊതു സമൂഹത്തില്‍ വലിയ ആഹ്ലാദവും ആവേശവുമുണര്ത്തുന്നു. നാടിന്റെ നേട്ടമാണിത്. ജന പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ എല്ലാ പദ്ധതികളും നടപ്പാക്കിയത് – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ നേരത്തെ തന്നെ രാജ്യവും ലോകവും അംഗീകരിച്ചതാണ്. പൊതു വിദ്യാലയങ്ങളില്‍ ചിലത് പൂട്ടുന്നു, കുട്ടികള്‍ കുറയുന്നു, പൊതുവിദ്യാഭ്യാസ മേഖല ശോഷിക്കുന്നു എന്ന നില ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ എങ്ങനെ തിരിച്ചു പിടിക്കാം എന്ന ആലോചനയുടെ ഭാഗമായിട്ടാണ് പൊതു വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചത്. ഈ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍, അധ്യാപക-രക്ഷകര്‍തൃ സമിതികള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണം ഉണ്ടായി. അത് കൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ മേഖല തകരുന്നു എന്ന ആശങ്ക ഇപ്പോള്‍ ആര്‍ക്കുമില്ല. കുട്ടികളും രക്ഷിതാക്കളും പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായ വിദ്യാര്‍ഥികളുടെ വര്‍ധന. അഞ്ച് ലക്ഷം പേരുടെ വര്‍ധനയാണ് പൊതുവിദ്യാലയങ്ങളിലുണ്ടായത്. ചെറിയ നേട്ടമല്ലിത്. പൊതുവിദ്യാലയങ്ങളോടുള്ള സമീപനത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായി. ഭൗതിക സാഹചര്യങ്ങള്‍ക്കു പുറമെ അക്കാദമിക് രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഏറ്റവും മികവാര്‍ന്ന വിദ്യാലയങ്ങളോട് കിടപിടിക്കുന്ന അവസ്ഥയില്‍ നമ്മുടെ ഗ്രാമത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന് ഫലമുണ്ടായി – മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നേട്ടം കേരളത്തിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 2017ലാണ് കൈറ്റിന്റെ നേതൃത്വത്തില്‍ എല്‍ പി, യു പി വിഭാഗങ്ങളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 189 സ്കൂളുകളിലാണ് ലാബുകള്‍ സ്ഥാപിച്ചത്. ആ അനുഭവമാണ് 11275 ഹൈടെക് ലാബുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ഇപ്പോഴത് പൂര്‍ത്തിയായി. അതോടൊപ്പം എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളില്‍ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതിയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
ഈ രണ്ട് പദ്ധതികളുടെയും ഭാഗമായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലുമായി ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ 374274 ഉപകരണങ്ങള്‍ നല്‍കിക്കഴിഞ്ഞു. 793.50 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. എന്നാല്‍ 595 കോടി രൂപ കൊണ്ട് രണ്ട് പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പടിയൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനും പാട്യം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടേരി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ കെ രാഗേഷ് എംപി അധ്യക്ഷനായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ ജെയിംസ് മാത്യു എംഎല്‍എ, വെള്ളൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സി കൃഷ്ണന് എംഎല്‍എ, മാടായി ഗവ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ടി വി രാജേഷ് എംഎല്‍എ, പാല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങ് സണ്ണി ജോസഫ് എംഎല്‍എ, വടക്കുമ്പാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരും ഉദ്ഘാടനം നിര്‍വഹിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി പി സനകന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക