ഉത്തർപ്രദേശ്: ഡൽഹിയിലേക്ക് താമസം മാറണമെന്ന ആവശ്യവുമായി ഹത്റാസ് പെൺകുട്ടിയുടെ കുടുംബം രംഗത്ത്. സഹായം അഭ്യർത്ഥിച്ച് പെൺകുട്ടിയുടെ കുടുംബം സർക്കാരിനെ സമീപിച്ചു. അതേസമയം,കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കി.
നീതിക്ക് പിന്നാലെ സുരക്ഷിതമായി ജീവിക്കണമെന്ന് ആവശ്യമായിട്ടാണ് ഹത്റാസ് പെൺകുട്ടിയുടെ കുടുംബം സർക്കാരിനെ സമീപിച്ചത്. ഡൽഹിയിലേക്ക് താമസം മാറണമെന്നാണ് ആവശ്യം. സുരക്ഷാ ഭീഷണി തന്നെയാണ് തീരുമാനത്തിന് പിന്നിൽ. എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഹോദരൻ പറഞ്ഞു.
സംഭവത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ഉയർന്നജാതിക്കാർ ഒറ്റപ്പെടുത്തുകയാണെന്ന് കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയാക്കി. റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. മൂന്നാഴ്ച്ച എടുത്താണ് എസ്ഐറ്റി വിശദമായി കേസന്വേഷിച്ചത്.
അതേസമയം, ഗ്രാമത്തിലെത്തിയുള്ള സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. മൂന്നാംപ്രതി ലവ്കുശന്റെ വീട്ടിൽ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കണ്ടെടുത്തത് ചോരപുരണ്ട വസ്ത്രമല്ല എന്ന് വ്യക്തമാക്കി പ്രതിയുടെ കുടുംബം രംഗത്തെത്തി. പ്രതികളെ ചേദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ ഉടൻ കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക