തിരുവനന്തപുരം: സ്വർണ്ണക്കടത്തിനായി ടെലെഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കിയതായി സരിത്ത്. എൻഫോഴ്സ്മെന്റിന് സരിത്ത് നൽകിയ മൊഴി പുറത്ത്. സിപിഎം കമ്മിറ്റി എന്നായിരുന്നൂ ഗ്രൂപ്പിന് പേര് എന്നും മൊഴിയിൽ പറയുന്നു. സന്ദീപ് നായരാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തുവെന്നും സരിത്ത് പറഞ്ഞു. കൂട്ടത്തിൽ റമീസിനായിരുന്നു ഫൈസർ ഫരീദുമായി നേരിട്ട് ബന്ധമെന്നും തനിക്ക് ഫൈസൽ ഫരീദുമായി നേരിട്ട് പരിചയമില്ലെന്നും സരിത്ത് പറഞ്ഞു.
കസ്റ്റംസിന് തന്റെ രഹസ്യമൊഴി നൽകരുതെന്ന് സന്ദീപ് നായർ പറഞ്ഞു. എൻഐഎ കോടതിയിലാണ് അഭിഭാഷക മുഖേന സന്ദീപ് എതിർപ്പ് അറിയിച്ചത്. സന്ദീപിന്റെ രഹസ്യമൊഴി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപിച്ചിരുന്നു.
അതേസമയം, സ്വപ്നയുടെ മൊഴി ചോർന്നതിനെതിരെ അഭിഭാഷകൻ കോടതിയിൽ നിലപാട് അറിയിച്ചു. കസ്റ്റംസ് മുദ്രവെച്ച് കോടതിയിൽ നൽകിയ മൊഴിയാണ് ചോർന്നത്. തനിക്ക് പോലും കോടതി മൊഴിപ്പകർപ്പ് നിഷേധിച്ചതാണ്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് നിഷേധിച്ചത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് മാധ്യങ്ങൾക്ക് ചോർത്തി നൽകി. ഇത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട് സ്വപ്ന പ്രത്യേകം ഹർജി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക