2005 ൽ സാറ്റലൈറ്റ് പാട്ടക്കരാർ റദ്ദാക്കിയെന്ന കേസിൽ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗം ആൻട്രിക്സ് കോർപ്പറേഷൻ ബംഗളൂരുവിലെ ദേവാസ് മൾട്ടിമീഡിയ സർവീസസ് ലിമിറ്റഡിന് 120 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ കോടതി. 2005 ജനുവരിയിലെ കരാർ പ്രകാരം രണ്ട് ഉപഗ്രഹങ്ങൾ നിർമ്മിക്കാനും വിക്ഷേപിക്കാനും പ്രവർത്തിപ്പിക്കാനുമായി 70 മെഗാഹെട്സ് എസ് ബാൻഡ് സ്പെക്ട്രം ദേവാസിനു നൽകാൻ ആൻട്രിക്സ് സമ്മതിച്ചിരുന്നു.
ഇന്ത്യയിലുടനീളം ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്ത ഈ പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന ആരോപണവും കരാർ ദേശസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന സ്പേസ് കമ്മിഷൻ ശുപാർശയെയും തുടർന്ന് കരാർ 2011ൽ റദ്ദാക്കി.
ഐഎസ്ആർഒയുടെ ഈ തീരുമാനത്തിനെതിരെ ദേവാസ് സുപ്രീംകോടതി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നിയമ മാർഗങ്ങളെ സമീപിച്ചു. കേസിൽ ദേവാസിന് 672 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര ക്രിമിനൽ കോടതി 2015ൽ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിരിക്കുകയാണ്.
ആൻട്രിക്സ് കോർപ്പറേഷൻ ദേവാസ് മൾട്ടിമീഡിയ കോർപ്പറേഷന് 562.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരവും അനുബന്ധ പലിശനിരക്കും ഉൾപ്പെടെ മൊത്തം 1.2 ദശലക്ഷം യുഎസ് ഡോളർ നൽകണമെന്നാണ് സിയാറ്റിലിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വാഷിങ്ടൺ ഡിസ്ട്രിക്ട് ജഡ്ജി തോമസ് എസ് സില്ലി ചൊവ്വാഴ്ച വിധിച്ചത്.
മൂന്ന് വ്യത്യസ്ത അന്താരാഷ്ട്ര ട്രൈബ്യൂണലുകളും ഒമ്പത് മധ്യസ്ഥരും ദേവാസ്-ആൻട്രിക്സ് കരാർ അവസാനിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തിയതായി യുഎസ് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക