ബെംഗളൂരു: ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി. ലഹരിമരുന്ന് കേസിൽ ബിനീഷിന് പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ ആയ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുൽ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുൽ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാർ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അൽജാസം അബ്ദുൽ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുൺ വർഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക