രാവിലെ എട്ട് മണിക്ക് തുടങ്ങിയ ബിഹാറിലെ വോട്ടെണ്ണൽ 13 മണിക്കൂർ പിന്നിടുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിഹാറിൽ ലീഡ് നില മാറിമറിയുകയാണ്.ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്ക്കുന്ന 20 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് മാറ്റാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍.
അതേസമയം അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിന് കാത്തിരിക്കെ ചിത്രത്തിലേ ഇല്ലാതെ പുരോഗമനസഖ്യം. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റേ ആസാദ് സമാജ് പാര്‍ട്ടിയും എസ്.ഡി.പി.ഐയും ബഹുജന്‍ മുക്തി പാര്‍ട്ടിയും മുസ്ലിം ആരക്ഷണ്‍ മോര്‍ച്ചയുമാണ് പുരോഗമനസഖ്യത്തിലുണ്ടായിരുന്നത്.
എന്നാല്‍ സംസ്ഥാനത്തൊരിടത്തും സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഒരുസമയത്തും ലീഡിലേക്ക് പോലും സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്താനായില്ല.
അതേസമയം തെരഞ്ഞെടുപ്പ് ഫലം മാറിമറിയുമ്പോള്‍ നിര്‍ണായകമാകുന്നത് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മാണ്. ഒരു സീറ്റില്‍ വിജയവും നാല് സീറ്റില്‍ ലീഡും നേടിയ ഉവൈസിയുടെ പാര്‍ട്ടിയുടെ നിലപാടാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ലീഡ് ചെയ്യുന്നത്. ആര്.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.
ഉപേന്ദ്ര കുശ്വാഹയുടെ ആര്.എല്‍.എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്.
ബീഹാറില്‍ കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
ടൈംസ് നൗ സി വോട്ടർ എക്സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക