കോവിഡ് വാക്സിൻ വിതരണത്തിനും കോവിഡ് വാക്സിനടക്കം ഉത്പാദിപ്പിക്കാനുമുള്ള യൂണിറ്റുകള്‍ കേരളത്തിൽ സ്ഥാപിക്കാനുള്ള സാധ്യത പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വാക്സിൻ ലഭ്യമായാൽ വിതരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് സമിതി രൂപീകരിച്ചത്.
വെല്ലൂർ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ വൈറോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ സമിതി ചെയർമാനാണ്. ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്കറിയ, പാരാമെഡിക്കൽ ഇൻഡസ്ട്രി കൺസൾട്ടന്റ് ഡോ. എം ഡി നായർ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം ഡോ. ബി ഇക്ബാൽ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ സാംക്രമിക രോഗവിഭാഗത്തിലെ ഡോ. ആർ അരവിന്ദ് (കൺവീനർ) എന്നിവരാണ് അംഗങ്ങൾ.
കോവിഡ് വാക്സിൻ വിതരണത്തിന് ശീതീകൃത ശൃംഖലകൾ ഒരുക്കൽ വെല്ലുവിളിയാണ്. വാക്സിനുകളിൽ ചിലത് മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കണം. കൂടുതൽ വാക്സിനുകൾ ഉൽപ്പാദിപ്പിച്ച് വിവിധ ഇടങ്ങളിൽ എത്തിക്കുകയും ശ്രമകരമാണ്. പ്രോട്ടീൻ അധിഷ്ഠിത വാക്സിനുകൾ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കാനാകുമോ എന്നതും സമിതി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക