കക്കോടി: മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തൽ രാജേഷ് നിവാസിൽ പരേതനായ ഗിരീഷിന്റെ മകൻ രാജേഷ് (33) പൊലീസിന്റെ കൺമുന്നിൽ തൂങ്ങിമരിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് പ്രദേശത്തെ ഒരു വീട്ടിലെത്തിയത്.
ഇവിടുത്തെ യുവതിയെ നേരത്തെ റജിസ്റ്റർ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സമീപത്തെ പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി.
വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ചേവായൂർ പൊലീസ് എത്തുകയും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അഗ്നിരക്ഷാസേനയെയും അറിയിച്ചു.
ഈസമയം യുവാവ് താഴേക്കു ചാടുകയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടനെ പ്ലാവിൽ കയറി താഴെ ഇറക്കി.
ഒരു കേസിൽ ജയിലിൽ കഴിഞ്ഞ യുവാവ് അടുത്താണ് പുറത്തിറങ്ങിയത്. എലത്തൂർ പൊലീസിലെ ചിലരുടെ മോശം പ്രവർത്തനം ചോദ്യം ചെയ്ത് പരാതി നൽകിയതിന്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നു.
മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ നഷ്ടമായതായും സന്ദേശത്തിലുണ്ട്. മാതാവ്.: വസന്ത. സഹോദരി: രമ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക