തൊളിക്കോട്: തൊളിക്കോട് പഞ്ചായത്തിലെ മലയടിയുടെ മുഖ്യ ആകർഷണവും ആശങ്കയും ഒരു പാറയാണ്. മുന്നിൽ നിന്നു നോക്കിയാൽ ആമയെ പോലെയും വശത്തു നിന്നു നോക്കിയാൽ ഒരു തുണിക്കെട്ടിനു മുകളിൽ തലവച്ചു കിടക്കുന്ന ഭീമാകാരനായ മനുഷ്യന്റെയും രൂപവുമുള്ള ഇരു കഷണങ്ങളായുള്ള ചിറ്റിപ്പാറ.
മുന്നിലേക്ക് തള്ളി അടർന്നു വീഴുമെന്നു തോന്നിക്കും വിധം നിൽക്കുന്ന പാറ കഷണമാണ് പ്രശ്നം. സെറ്റിൽമെന്റ് കോളനിയടക്കം 75 കുടുംബങ്ങളാണു പാറയുടെ താഴ്വാരത്തു താമസിക്കുന്നത്.
2015 ഡിസംബർ 28ന് മുന്നിലെ പാറയിൽ നിന്ന് ഒരു കഷണം ഇളകി അര കിലോമീറ്റർ അകലേക്കു തെറിച്ചു വീണു. ആളപായമോ വീടുകൾക്കു നഷ്ടമോ ഇല്ലെങ്കിലും കൃഷി നശിച്ചു. അതോടെ ആശങ്കയിലായി താഴ്വര.
പാറ സുരക്ഷിതമായി പൊട്ടിച്ചു മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും പാറ മുകളിലെ പരമ്പരാഗത ക്ഷേത്രത്തിൽ പൂജ നടത്തുന്ന ആദിവാസികൾ ഉൾപ്പെടെ അതിനെ എതിർത്തു.
ജിയോളിക്കൽ സർവേ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് പാറയ്ക്ക് കാര്യമായ ബല ക്ഷയമില്ല. പക്ഷേ ഇരു പാറകളും തമ്മിൽ ബന്ധിപ്പിച്ചും അടിഭാഗത്ത് പാറകെട്ടി മണ്ണൊലിപ്പ് തടഞ്ഞും സുരക്ഷിതമാക്കണമെന്ന് നിർദേശിച്ചു. ഇതുവരെ നടപടിയില്ല.
കിലോമീറ്ററുകൾ അകലെ വരെ കാഴ്ച ഭംഗി നൽകുന്ന പാറയുടെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണമെന്ന നിർദേശവും ഉയരുന്നുണ്ട്.
പക്ഷേ പ്രദേശ വാസികളുടെ സഹകരണത്തോടെയാവണം ഇത്തരം പദ്ധതികൾ വിഭാവനം ചെയ്യേണ്ടതെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി പറയുന്നു. തിരഞ്ഞെടുപ്പുകളിലും ചിറ്റിപ്പാറയാണ് പ്രധാന വിഷയങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക