ന്യൂഡൽഹി: മണ്ണിനടിയിൽ നിന്നും അമൂല്യ വജ്രം ലഭിച്ച് ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി കർഷകൻ. 45 കാരനായ ലഖൻ യാദവിനാണ് ഇത്തരമൊരു അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. 60 ലക്ഷം രൂപ വിലമതിക്കുന്ന വജ്രക്കല്ലാണ് ലഖൻ യാദവിന് ലഭിച്ചത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ പണിയെടുക്കുന്നതിനിടെയാണ് ലഖൻ യാദവിന് വജ്രക്കല്ല് കിട്ടിയത്. കൃഷി ചെയ്യാനായി ഭൂമി കുഴിക്കുന്നതിനിടെയാണ് വജ്രക്കല്ല് കണ്ടതെന്നാണ് യാദവ് പറയുന്നത്.
തിളക്കമേറിയ കല്ലായതിനാൽ യാദവ് ഉടൻ തന്നെ ജില്ലാ ഡയമണ്ട് ഓഫീസറിന്റെ അടുത്തെത്തി. മണ്ണിനടിയിൽ നിന്നും ലഭിച്ചത് വജ്രക്കല്ലാണെന്ന് യാദവ് തിരിച്ചറിഞ്ഞത് അവിടെ നിന്നായിരുന്നു. പിന്നീട് ഡയമണ്ട് ഓഫീസിൽ വജ്രക്കല്ല് ലേലത്തിന് വെച്ചു. 14.98 കാരറ്റ് ഡയമണ്ടാണ് യാദവിന് ലഭിച്ചത്.
ഇത് ലേലത്തിൽ വിറ്റതോടെ റോയൽറ്റി തുക കഴിച്ച് 60.6 ലക്ഷം രൂപ യാദവിന് സ്വന്തമായി. ഡിസംബർ 5 ന് ഈ തുക യാദവിന് കൈമാറിയതായി അധികൃതർ അറിയിച്ചു. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി തുക ചെലവഴിക്കുമെന്ന് യാദവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക