കണ്ണൂർ: വീടിന്റെ വാതിൽപ്പടിയിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാലയെ പിടികൂടി. ചിറ്റാരിക്കൽ കമ്പല്ലൂരിലെ പി.എം അലിയുടെ വീടിന്റെ മുൻവശത്തുള്ള വാതിൽപ്പടിയിൽനിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് വീടിന് മുന്നിൽ രാജവെമ്പാലയെ കണ്ടെത്തിയത്. ഉച്ചയൂണ് കഴിഞ്ഞശേഷം വീടിന് പുറത്തിറങ്ങിയപ്പോഴാണ് വലുപ്പമുള്ള പാമ്പിനെ കണ്ടത്. കറുപ്പിൽ വെളുത്ത വളയമുള്ള പാമ്പ് മുൻവശത്തെ കോഴിക്കൂടിന് സമീപത്തേക്ക് ഇഴഞ്ഞുപോകുന്നതാണ് കണ്ടത്.
കണ്ടപ്പോൾ രാജവെമ്പാലയാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഉറപ്പായിരുന്നില്ല. ഇതേത്തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പാമ്പ് കോഴിക്കൂടിന് സമീപത്തുണ്ടായിരുന്ന അലമാരയുടെ അടിയിലേക്ക് കയറിയിരുന്നു. പാമ്പ് മറ്റെവിടേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ വീട്ടുകാർ കാവൽ നിൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ശേഷപ്പയും പാമ്പുപിടുത്തക്കാരൻ പനയാലിലെ കെ.പി സന്തോഷും വനംവകുപ്പ് ഉദ്യോഗസ്ഥനായ ശരത് ഗോപാലും സ്ഥലത്തെത്തി. അലമാരയുടെ അടിയിൽ ഇരുന്ന പാമ്പിനെ ഏറെ ശ്രമപ്പെട്ടാണ് പിടികൂടിയത്.
പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പല തവണ അത് ആളുകൾക്കുനേരെ ചീറിയടുത്തു. ഒടുവിൽ പാമ്പിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള വനത്തിൽ ഈ രാജവെമ്പാലയെ കൊണ്ടുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക