കോഴിക്കോട്: യൂണിയന് ബാങ്ക് ശാഖയില്‍ നിന്ന് അഞ്ചര കിലോ മുക്കുപണ്ടം പണയംവച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിയന് ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന് (70) എന്നയാളാണ് മരിച്ചത്. കേസിലെ പ്രധാന പ്രതി ബിന്ദുവിന്റെ കൂട്ടുപ്രതിയാണ് ചന്ദ്രനെന്നാണു പോലീസ് പറയുന്നത്.
വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയനാട് മണവയല്‍ അങ്ങാടിശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദുവിനെ രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവിൽ അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒരുകോടി 69 ലക്ഷത്തി 51000 രൂപ തട്ടിയ കേസിലാണ് നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദുവിനെ അറസ്റ്റ് ചെയ്തത്.
44 തവണ മുക്കുപ്പണ്ടം പണയം വച്ചിട്ടും പരിശോധിക്കാത്ത ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക