ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് പ്രതിപക്ഷം. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാര്‍, ഡി.രാജ തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ടത്.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും ഉണരാന്‍ കഴിയില്ലെന്നാണ് തനിക്ക് കര്‍ഷകരോട് പറയാനുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം പ്രധാനമാണ്.
കര്‍ഷകരാണ് രാജ്യത്തെ നിര്‍മ്മിച്ചത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്ക്കും. നിങ്ങളാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാര്‍ഷിക ബില്ലുകള്‍ തിരക്കിട്ട് പാസാക്കുകയാണ് ചെയ്തതെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യ വിരുദ്ധമായി പാസാക്കിയ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക