ബവ്റിജസ് കോർപറേഷന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചു.
കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്.
വിജിലൻസ് അന്വേഷണം വേണമെന്ന എക്സൈസ് വകുപ്പിന്റെ ആവശ്യമടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. എന്നാൽ, വിജിലൻസ് അന്വേഷണ കാര്യത്തിൽ തീരുമാനമായിട്ടില്ല.
തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയതായി ബവ്റിജസ് കോർപറേഷൻ എംഡി ജി.സ്പർജൻ കുമാർ ഐപിഎസ് പറഞ്ഞു.
സോളർ വിവാദത്തിൽപ്പെട്ട സരിത എസ്.നായർക്കെതിരെ ജോലി തട്ടിപ്പിനു ജാമ്യമില്ലാ കേസ് എടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞമാസം എട്ടിനാണ് നെയ്യാറ്റിൻകര പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർഥി ടി.രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക