കോവിഡ് വന്നു പോയവരും വാക്സീൻ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സീനെടുക്കുന്ന കാര്യത്തിൽ വൈറസ് ബാധയുണ്ടായോ എന്നതു പരിഗണിക്കേണ്ടതില്ല. വാക്സീൻ സ്വീകരിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. കോവിഡ് ലക്ഷണങ്ങൾ മാറി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവർ വാക്സീനെടുക്കേണ്ടത്. കാൻസർ, പ്രമേഹം, അതിസമ്മർദം തുടങ്ങിയ മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീനെടുക്കാൻ മടിക്കേണ്ടതില്ല. ചിലരിൽ നേരിയ പാർശ്വഫലങ്ങളുണ്ടാകാം.–ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്സീനു വേണ്ടിയുള്ള റജിസ്ട്രേഷൻ പൂർത്തിയായാൽ മുൻഗണനാക്രമം അനുസരിച്ചു യോഗ്യരായവർക്കു മൊബൈൽ ഫോണിൽ എസ്എംഎസ് എത്തും. കുത്തിവയ്പുകേന്ദ്രം, സമയം തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. രണ്ടാമത്തെ ഡോസ് സംബന്ധിച്ച വിവരങ്ങളും യഥാസമയം അറിയിക്കും. 2 ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ ക്യുആർ കോഡ് സർട്ടിഫിക്കറ്റ് മൊബൈലിൽ എത്തും. മുൻകൂർ റജിസ്റ്റർ ചെയ്യാത്തവർക്കു വാക്സീൻ ഡോസ് ലഭിക്കില്ല.
ആരോഗ്യമന്ത്രാലയം പറയുന്നത്:
∙ ആദ്യം സ്വീകരിക്കുന്ന അതേ കമ്പനിയുടെ വാക്സീൻ തന്നെയാണു രണ്ടാമതും സ്വീകരിക്കുന്നതെന്ന് ഉറപ്പാക്കണം.
∙ കേന്ദ്രസർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്നു ഹാജരാക്കണം.
∙ റജിസ്ട്രേഷൻ സമയത്തു നൽകുന്ന അതേ തിരിച്ചറിയൽ കാർഡ് വാക്സീനെടുക്കാൻ പോകുമ്പോഴും ഹാജരാക്കണം. അല്ലാത്തപക്ഷം വാക്സീൻ നൽകില്ല.
∙ നിർബന്ധിത കുത്തിവയ്പ് ഇല്ലെങ്കിലും സ്വയംപ്രതിരോധത്തിനും വൈറസ് വ്യാപനം തടയുന്നതിനും വാക്സീനെടുക്കുന്നത് ഉചിതമാകും.
∙ വാക്സീൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനത്തെക്കുറിച്ച് ആശങ്ക വേണ്ട. കോവിഡ് വാക്സീനായി സൗകര്യങ്ങൾ കൂടുതൽ വർധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക