സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കർ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവർത്തിച്ചു. സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് ഇഡി റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോൻ കേസ് വിധി പറയാൻ മാറ്റി.
എന്നാൽ അന്വേഷണം ദീർഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.
പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കർ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാർഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവൻ സ്വർണവും സമ്പാദിക്കാനുള്ള ശേഷിയില്ല.
ചാർട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേർന്ന് ലോക്കൽ തുറക്കാനും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുൻപു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നൽകിയ മൊഴികളും ശിവശങ്കർ 18നും സരിത്ത് 17നും നൽകിയ മൊഴികളും മുദ്രവച്ച കവറിൽ കോടതിക്കു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക