ഭുവനേശ്വർ: പലർക്കും പല തരത്തിലുള്ള വിനോദങ്ങളാണ് ഉള്ളത്. ചിലർക്ക് സ്റ്റാമ്പ് ശേഖരണം മറ്റു ചിലർക്ക് പൂന്തോട്ട നിർമാണം വേറെ ചിലർക്ക് ഫോട്ടോഗ്രഫി അങ്ങനെ ഹോബികൾ നിരവധിയാണ്. എന്നാൽ, ഇവിടെ ഒരു മൂന്നാം ക്ലാസുകാരിക്ക് തീപ്പെട്ടിക്കൂടുകൾ ശേഖരിക്കുന്നതാണ് ഹോബി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം തീപ്പെട്ടിക്കൂടുകളാണ് ഈ കൊച്ചുമിടുക്കിയുടെ കൈവശമുള്ളത്.
അതേസമയം, താൻ എല്ലാ സ്ഥലങ്ങളിലും പോയിട്ടില്ലെന്നും വിദേശത്തേക്ക് പോകുന്ന ബന്ധുക്കളോട് വരുമ്പോൾ തീപ്പെട്ടിക്കൂടുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയാണെന്നും ദിബ്യാൻഷി എന്ന മിടുക്കി വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. വന്യജീവി ഫോട്ടോഗ്രാഫറായ അച്ഛനിൽ നിന്നാണ് ദിബ്യാൻഷിക്ക് ഈ ഹോബി കൈവന്നത്. ഫോട്ടോഗ്രാഫിയുടെ ഭാഗമായി അച്ഛൻ വിവിധ സ്ഥലങ്ങളിൽ യാത്ര പോയി വരുമ്പോൾ തീപ്പെട്ടികൾ കൊണ്ടു വരുമായിരുന്നു.
‘എന്റെ അച്ഛൻ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ്. ഒരുപാട് യാത്രകളും ചെയ്യുന്നുണ്ട്. ഞാൻ എന്റെ ബന്ധുക്കളോടും തീപ്പെട്ടിക്കൂടുകൾ കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. വ്യത്യസ്തമായ തീമുകൾക്ക് അനുസരിച്ചാണ് ഞാൻ അവയെല്ലാം സംഘടിപ്പിക്കുന്നത്. ഒരുപാട് യാത്രകൾ ചെയ്യുന്ന അച്ഛനും തീപ്പെട്ടിക്കൂടുകൾ കൊണ്ടുവരാറുണ്ട്. അങ്ങനെയാണ് ഞാൻ ഇത് ശേഖരിച്ചു തുടങ്ങിയത്’ – ദിബ്യാൻഷി പറഞ്ഞു.
നേപ്പാൾ, പോളണ്ട്, ഭൂട്ടാൻ, ജപ്പാൻ, ബംഗ്ലാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീപ്പെട്ടിക്കൂടുകൾ ദിബ്യാൻഷിയുടെ കൈവശമുണ്ട്. ‘എന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിദേശത്ത് പോകുമ്പോൾ അവരും എനിക്ക് തീപ്പെട്ടിക്കൂടുകൾ കൊണ്ടുവന്നു തരാറുണ്ട്.
ഇതുവരെ അയ്യായിരത്തോളം തീപ്പെട്ടിക്കൂടുകൾ ശേഖരിച്ചു കഴിഞ്ഞു. ഇതെല്ലാം സംരക്ഷിക്കാൻ മാതാപിതാക്കളും സഹായിക്കുന്നു’ – അവൾ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി മകൾ തീപ്പെട്ടിക്കൂടുകൾ ശേഖരിക്കുന്നതായി അമ്മ ഗോപ മൊഹന്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക