മുടിയും താടിയും വെട്ടി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ആളെ തിരിച്ചറിഞ്ഞ് വീട്ടുക്കാർ. ആരുമില്ലാതെ നടന്ന ജോ കൊയിലോയ്ക്ക് പത്ത് വർഷത്തിന് ശേഷം തന്റെ കുടുംബത്തെ തിരിച്ച് കിട്ടി. വീട്ടുകാർ മരിച്ചെന്ന് കരുതിയതായിരുന്നു. ഒടുവിൽ സമൂഹമാധ്യമങ്ങളിൽ പുതിയ രൂപം കണ്ടതോടെയാണ് വീട്ടുക്കാര് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ പത്ത് വർഷങ്ങളായി വീട്ടുകാർക്ക് അദ്ദേഹത്തെ കുറിച്ച് അറിവില്ലായിരുന്നു. മരിച്ചെന്നാണ് കരുതിയത്. ഇത്രയും വർഷം ആക്രി പെറുക്കി വിറ്റാണ് ബ്രസിലിയൻ സ്വദേശിയായ ജോ ജീവിച്ചത്. പുരുഷൻമാരുടെ ഫാഷൻ സ്റ്റോർ നടത്തുന്ന അലസാന്‍ഡ്രോ ലോബോയാണ് ജോയുടെ ജീവിതം മാറ്റിമറിച്ചത്.
വഴിയരികിലിരിക്കുകയായിരുന്ന ജോയോട് വിശക്കുന്നുണ്ടോ ഭക്ഷണം വേണോയെന്ന് ലോബോ ചോദിച്ചു. നിരസിച്ച ജോ തനിക്ക് മുടിയും താടിയും വെട്ടി വൃത്തിയാക്കുമോയെന്ന് തിരിച്ച് ചോദിച്ചു. അദ്ദേഹത്തെ സുന്ദരനാക്കാമെന്ന് അപ്പോൾ തീരുമാനിച്ചതായി ലോബോ പറഞ്ഞു.
മുഖം പോലും മറഞ്ഞ രീതിയിൽ വളർന്ന ജോയുടെ താടിയും മുടിയും വൃത്തിയാക്കി. അതിന് ശേഷം അദ്ദേഹത്തിന് പുതിയ ജോഡി ഡ്രസും ഷൂസും നൽകി. ഫോട്ടൊയെടുത്ത് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ജോ വലിയ നാണക്കാരനാണെന്നും തന്റെ പുതിയ രൂപത്തിൽ ഏറെ സന്തോഷവാനായിരുന്നെന്നും ലോബോ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഫോട്ടോ കണ്ടതോടെ വീട്ടുകാർ ബന്ധപ്പെടുകയായിരുന്നു. ഈ മാസം പതിനേഴിന് ജോയെ കാണാൻ അവരെത്തും. ജോ എവിടെയെന്നുള്ള അന്വേഷണത്തിലാണ് ലോബോയിപ്പോൾ. ക്രിസ്മസിന് ഒരു കുടുംബത്തിൽ സന്തോഷമുണ്ടാക്കിയതിന്റെ സംതൃപ്തിയുമുണ്ട് ലോബോയ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക