റിയാദ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഗൾഫ് രാജ്യങ്ങൾ വീണ്ടും അടച്ചു പൂട്ടലിലേക്കോ? രോഗവ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.
സൗദി അറേബ്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു. കൂടാതെ ജലപാതകളും സൗദി ഭരണകൂടം താത്കാലികമായി അടച്ചു.
സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചിട്ടുണ്ട് .
ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അതിവേഗം പടരുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സൗദിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. നിലവിൽ സൗദിയിൽ തുടരുന്ന എല്ലാ വിദേശ വിമാനങ്ങൾക്കും രാജ്യം വിട്ടുപോകാമെന്നും GACA യുടെ പത്രക്കുറിപ്പിൽ പറയുന്നു.
യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് : മാരകവൈറസ് പടരുന്നു
യൂറോപ്പിൽ നിന്ന് ഡിസംബർ 8 ന് ശേഷം സൗദിയിലെത്തിയവർ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ സൗദി പ്രസ് ഏജൻസി ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച സൗദിയിൽ ബ്രിട്ടന്റെ കോവിഡ് വാക്സിൻ ആയ ഫൈസർ വാക്സിന്റെ വാക്സിനേഷൻ ആരംഭിച്ചിരുന്നു.ഇതിനിടെയാണ് ബ്രിട്ടനിൽ രൂപപ്പെട്ട ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തുന്നത്.
സൗദിയിൽ മാത്രം ഇതുവരെ 361,000 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 6,122 മരണങ്ങൾ ഉൾപ്പെടുന്നു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടായത് സൗദിയിൽ ആണ്.
എന്നാൽ ഉയർന്ന രോഗമുക്തിനിരക്കും സൗദിയിൽ രേഖപ്പെടുത്തുന്നത് വലിയ ഒരു ആശ്വാസമായിരുന്നു. സൗദിക്ക് പിന്നാലെ കൂടുതൽ ഗൾഫ് രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇറ്റലി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം തന്നെ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു കഴിഞ്ഞു.
ഡിസംബർ 19 ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതുതായി ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 70 ശതമാനം വരെ വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ ശൃംഖല നിയന്ത്രണാതീതമായ അവസ്ഥയിൽ വ്യാപിക്കും എന്നാണ് ലോകരാജ്യങ്ങളുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക