ഡല്‍ഹി: യൂറോപ്പിൽ കോവിഡ് മഹാമാരി വീണ്ടും പടരുന്നു. അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിന് പിന്നാലെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. കേന്ദ്രസർക്കാർ അടിയന്തര യോഗം ചേർന്നു. വ്യാപനം രൂക്ഷമായതിന് പിന്നാലെ മഹാരാഷ്ട്രയിൽ വീണ്ടും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു.
നാളെ മുതല്‍ ആരംഭിക്കുന്ന യാത്രാവിലക്ക് ഈ മാസം 31 വരെ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 22നു മുമ്പ് യുകെയില്‍ നിന്നും ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ കൊറോണ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥിതിഗതികളെ പറ്റി ഗവേഷകരും ശാസ്ത്രജ്ഞന്മാരും ശ്രദ്ധയോടെ നിരീക്ഷിച്ച് വരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്. ഇതിനുതന്നെ 23 ഉപ വകഭേദങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളിൽ മാറ്റമൊന്നും കണ്ടെത്തിയിട്ടില്ല.
വിവരം ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലായി. ബ്രിട്ടനില്‍ നിലവിലുള്ള കോവിഡ് കേസുകളുടെ മൂന്നിലൊന്നു ഭാഗവും പുതിയ വൈറസ് ബാധയേറ്റവരാണ്. ഇതോടെ ലണ്ടനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക