വഡോദര: വിവാഹ ദിനത്തിലെ ആർത്തവവിവരം ഭാര്യ മറച്ചു വച്ചുവെന്ന് വിവാഹമോചന പരാതിയിൽ യുവാവ്. ആർത്തവത്തെ ചുറ്റിപ്പറ്റി നില നിൽക്കുന്ന വിലക്കുകൾക്കും ദുരാചാരങ്ങൾക്കുമെതിരെയടക്കം ലോകമെമ്പാടും സ്ത്രീകൾ ശബ്ദം ഉയർത്തുന്ന കാലഘട്ടത്തിൽ കൂടിയാണ് ഒരു പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥനായ യുവാവിന്റെ ഇത്തരമൊരു പരാതി. ഗുജറാത്ത് വഡോദര സ്വദേശിയാണ് യുവാവ്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അധ്യാപികയായ യുവതിയുമായുള്ള ഇയാളുടെ വിവാഹം. ഇവരുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് യുവാവ് വിവാഹമോചന പരാതി നൽകിയത്.
ഭാര്യക്കെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്. അതിൽ പ്രധാനമായും പരാമർശിക്കുന്നത് വിവാഹദിനത്തിലെ ആർത്തവത്തെക്കുറിച്ചാണ്.
വിവാഹച്ചടങ്ങുകളൊക്കെ പൂർത്തിയാക്കി അമ്പലത്തിൽ പ്രാര്ഥിക്കാൻ പോകുന്ന സമയത്താണ് ഭാര്യ ആർത്തവത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ആരോപണം. താനും അമ്മയും ഇത് കേട്ട് ഞെട്ടിപ്പോയെന്നും തങ്ങളുടെ ‘വിശ്വാസങ്ങളെ ലംഘിക്കുന്ന’ നടപടിയാണ് ഭാര്യയിൽ നിന്നുണ്ടായതെന്നുമാണ് പറയുന്നത്.
വീട്ടുകാര്യങ്ങളിൽ ഭാര്യയുടെ ഇടപെടലിനെ സംബന്ധിച്ചും പരാതിയിൽ ആരോപിക്കുന്നു. മൂത്തസഹോദരൻ കുടുംബത്തിന്റെ വരവു ചിലവുകൾ നോക്കുന്നതിനാൽ താൻ ഇനി വീട്ടിലേക്ക് പണം നൽകരുതെന്നായിരുന്നു ആവശ്യം. പകരം മാസം തോറും 5000 രൂപ ഭാര്യയുടെ പക്കൽ ഏൽപ്പിക്കണമെന്നും പറഞ്ഞു.
ഇതിന് പുറമെ വീട്ടിൽ എസി വയ്ക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് പറഞ്ഞതോടെ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയെന്നും ആരോപിക്കുന്നു.
ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നെങ്കിലും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് പതിവാക്കി. ദിവസങ്ങളോളം കഴിഞ്ഞാണ് തിരികെ വരുന്നതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക