തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതികളായ രണ്ടുപേർ തിരുവനന്തപുരത്തെ തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ജയിലിനു സമീപം ജോലിക്കു പോയ ഇരുവരും രാത്രിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് ജയിൽ ചാടിയതായി മനസിലായത്.
തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ രക്ഷപ്പെട്ടത്. വീരണകാവ് സ്വദേശിയായ രാജേഷ് കുമാർ, തൃശൂർ സ്വദേശി ശ്രീനിവാസൻ എന്നിവരാണ് ഇന്നലെ രക്ഷപ്പെട്ടത്.
പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന ആര്യ എന്ന പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ രാജേഷ് അതിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
ആദ്യം വധശിക്ഷ ആയിരുന്നു രാജേഷിന് വിധിച്ചത്. എന്നാൽ, പിന്നീട് അത് ഇളവുകളില്ലാത്ത ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ജയിലിൽ നല്ല പെരുമാറ്റം പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് ഇയാളെ തുറന്ന ജയിലിലേക്ക് മാറ്റിയത്.
അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിവാസൻ. രണ്ടു പ്രതികളെയും കണ്ടെത്തുന്നതിനായി പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക