ലക്നൗ: ഡോണുകളുടെയും ഗ്യാങ്സ്റ്ററുകളെയുമൊക്കെ ചിത്രങ്ങൾ പൊലീസിന്റെ ‘വാണ്ടഡ് ലിസ്റ്റിൽ’ സർവ്വസാധാരണമാണ്. എന്നാൽ ഇതേ ചിത്രങ്ങൾ വച്ച് സർക്കാർ തന്നെ പോസ്റ്റൽ സ്റ്റാമ്പുകൾ പ്രിന്റ് ചെയ്തിറക്കിയാലോ? അത്തരത്തിൽ ഒരു ‘അബദ്ധം’സംഭവിച്ചിരിക്കുകയാണ് യുപി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്.
അൺർവേൾഡ് ഡോൺ ഛോട്ടാ രാജൻ, ഗ്യാങ്സ്റ്റർ മുന്നാ ബജ്രംഗി എന്നിവരുടെ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പാണ് കാൻപൂരിലെ മെയിൻ പോസ്റ്റ് ഓഫീസ് പുറത്തിറക്കിയത്.ഛോട്ടാ രാജൻ നിലവിൽ മുംബൈയിൽ ജയിലിലാണ്. മുന്നാ ബജ്രംഗി 2018 ൽ യുപിയിലെ ഭാഗ്പട്ട് ജയിലിൽ വച്ച് കൊല്ലപ്പെട്ടു. രണ്ട് പേരുടെയും ചിത്രങ്ങളുള്ള ഓരോ ഡസൻ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.
സംഭവം വിവാദമായതോടെ വീഴ്ച സമ്മതിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യക്തിൾക്കും സംഘടനകൾക്കും അവരുടെതായ ‘കസ്റ്റംസൈഡ് സ്റ്റാമ്പുകൾ’ലഭ്യമാക്കുന്ന ‘മൈ സ്റ്റാമ്പ്’ എന്ന പദ്ധതിക്ക് സർക്കാർ കുറച്ച് വർഷം മുമ്പ് തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി വഴി ലഭിച്ച അപേക്ഷയുടെ ഭാഗമായാണ് ഇരുവരുടെയും സ്റ്റാമ്പുകൾ പുറത്തിറങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
സ്റ്റാമ്പിനായി അപേക്ഷ ലഭിച്ചപ്പോൾ ചിത്രങ്ങൾ കണ്ട് ആളുകളെ മനസിലാക്കാന്‍ പറ്റാതെ പോയത് മൂലമുണ്ടായ പിഴവാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നാണ് കാന്‍പുർ പോസ്റ്റ് മാസ്റ്റർ ജനറല്‍ വിനോദ് കുമാർ വർമ്മയുടെ പ്രതികരണം.
ഇത്തരത്തിൽ സ്റ്റാമ്പുകൾ ലഭിക്കുന്നതിന് ചില രേഖകൾ നിർബന്ധമാണ്. ഒരു വ്യക്തിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ അവർ നേരിട്ടെത്തി വേണം രേഖകൾ ഹാജരാക്കേണ്ടത്.
അതിനു ശേഷം വെബ്ക്യാം വഴി ചിത്രങ്ങൾ പകർത്തും. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാകും സ്റ്റാമ്പ് തയ്യാറാക്കുക. എന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക