100കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാർ എന്ന സിനിമ വലിയ സ്ക്രീനിൽ എല്ലാവരും കാണണം എന്നതിനാലാണു മോഹൻലാൽ തന്നെ നായകനായ ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിനു വിറ്റതെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ
ആന്റണി പെരുമ്പാവൂറിന്റെ വാക്കുകൾ:
‘ദൃശ്യം 2 വിൽക്കേണ്ടിവരുമെന്നു ഞാനും കരുതിയില്ല. ഡിസംബർ 31നകം തിയറ്റർ തുറന്നില്ലെങ്കിൽ ദൃശ്യം ഒടിടിൽ വിൽക്കാൻ ഞാൻ തീരുമാനിച്ചതാണ്. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബർ കഴിഞ്ഞിട്ടും എപ്പോൾ തിയറ്റർ തുറക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. അപ്പോൾ എനിക്കു ഒടിടിയുമായുള്ള കരാർ പാലിക്കേണ്ടിവന്നു’.
‘ദൃശ്യം വിറ്റതു വലിയ ചതിയായിപ്പോയെന്നു പറയുന്നവരുണ്ട്. ചിലരതു വലിയ വിവാദമാക്കാൻ നോക്കുന്നു. ഇതു പറയുമ്പോൾ ആരും എന്തിനു ചെയ്തു എന്ന് ആലോചിക്കുന്നില്ല. കാണികൾക്ക് അങ്ങനെ ചിന്തിക്കാൻ അവകാശമുണ്ട്. കാരണം, തിയറ്ററിൽ ഇരുന്നു അവർ ആസ്വദിച്ചവയാണു മോഹൻലാൽ സിനിമകൾ. അവർക്കു ഇക്കാര്യത്തിൽ എന്നെ ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഞാനതു മാനിക്കുന്നു. പക്ഷേ എനിക്കു പറയാനുള്ളതു കൂടി ദയവു ചെയ്തു കേൾക്കണം.
കോവിഡ് കാലത്ത് മരക്കാർ ഒടിടിക്കു വിറ്റിരുന്നുവെങ്കിൽ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാർ തിയറ്ററിൽത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവർത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. മരക്കാർ ഒരു അത്ഭുതമാണെന്നു സിനിമയേക്കുറിച്ചറിയുന്ന എല്ലാവർക്കുമറിയാം. മലയാളത്തിൽ എത്രപേർ ഇത്രയേറെ വലിയ തുക മുടക്കി സിനിമയെടുക്കാൻ തയാറായിട്ടുണ്ട്. മോഹൻലാലും ഞാനും പ്രിയദർശനുമടക്കമുള്ളവർ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സമർപ്പണമാണ് മരക്കാർ. അല്ലാതെ അതൊരു സിനിമ മാത്രമല്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക