രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്ന് റിപ്പോർട്ടുകൾ. രാഹുല്‍ ഗാന്ധി സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതോടെ ആണ് രാഹുല്‍ അധ്യക്ഷനാകാനുള്ള സാധ്യത വീണ്ടും ഒരുങ്ങുന്നതെന്നാണ് വിവരം.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരവ് സ്വപ്നം കാണുന്ന കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം നടത്തിയെ മതിയാകൂ. തെരഞ്ഞെടുപ്പിനെ നേരിടാന്‍ സ്ഥിരം അധ്യക്ഷനില്ലാതെ പറ്റാത്തതാണ് അവസ്ഥയെന്നതിനാല്‍ ആണ് അധ്യക്ഷനെ നിയമിക്കാനുള്ള പാര്‍ട്ടിയുടെ തയാറെടുപ്പ്. നേരത്തെ ഇക്കാര്യത്തില്‍ രാഹുല്‍ വിരുദ്ധ സമീപനം സ്വീകരിച്ച വിമതരും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
വിമതരുടെ നിലപാട് മാറ്റത്തിന് കാരണം, നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ പദത്തില്‍ എത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ച സൂചനകളാണ്. രാഹുല്‍ ഗാന്ധി സ്വയം മുന്നോട്ട് വന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ തങ്ങള്‍ ആരും എതിര്‍ക്കില്ലെന്ന് വിമത നേതാക്കള്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ ചെലുത്തിയ സമ്മര്‍ദം ഫലം കാണുന്നു എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താക്കള്‍ നല്കുന്ന വിവരം.
രാഹുല്‍ സമ്മതമറിയിച്ചാല്‍ അദ്ദേഹത്തെ പ്രവര്‍ത്തക സമിതി യോഗവും പിന്നാലെ പ്ലീനറി സമ്മേളനവും നടത്തി പ്രസിഡന്റാക്കും. ഇക്കാര്യത്തില്‍ ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശുഭ വാര്‍ത്ത ഉണ്ടാകും എന്നാണ് കോണ്‍ഗ്രസ് വക്താക്കളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക