സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ, പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്.അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻപുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.
താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെയാണ് പരാതി നൽകിയത്.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാൻ എത്തിയ സംഘത്തെ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടിമത ബോട്ട് ജെട്ടി റോഡിൽ സൈബർ സുരക്ഷാ സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ. പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ അരുൺ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക